കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒമ്പതു ദിവസത്തിന് ശേഷമാണ് ഇവർ ജീവനോടെ പുറത്തെത്തുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ സഞ്ജയ് ഷാ, കബീർ മഹാജൻ എന്നിവരാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
ഒമ്പതു ദിവസത്തിനു ശേഷമാണ് ഇവരെ പുറത്തെത്തിക്കാനാകുന്നത്. ഒരാൾ മെക്കാനിക്കൽ ഫോർമാനും മറ്റൊരാൾ മെക്കാനിക്കൽ സൂപ്പർവൈസറുമാണ്. ഇരുവരെയും വിദഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ തുരങ്കത്തിൽ കൂടുതൽ പേർ ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.
തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പ്രളയത്തെത്തുടർന്ന് മണ്ണും ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടിയ ടണലിൽ അകപ്പെട്ടുപോയ തൊഴിലാളികളെ ജീവനോട് രക്ഷപ്പെടുത്തിയതായി രാവിലെ 9.30 ഓടെയാണ് നേപ്പാൾ ഊർജ്ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അറിയിച്ചത്.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശൂലി പദ്ധതിയുടെ ടണലിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായാണ് സംശയം. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 1259 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ടിബറ്റ് പ്രദേശത്ത് 21 മരണവും 541 പേരെ കാണാതായെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

















