വിഴിഞ്ഞം: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തു നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് എന്ന കപ്പല്‍ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സര്‍വേ നടത്തി.

ഇന്ന് രാവിലെയോടെ മുംബൈയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എംഎംഡി) അധികൃതരെത്തി കപ്പല്‍ പരിശോധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെട്ട 20 അംഗ ജീവനക്കാരില്‍നിന്നു വിവരശേഖരണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്കു മീന്‍പിടിത്തത്തിനുപോയ മരുത്തടിയില്‍ ചിറക്കര പുതുവലില്‍ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകര്‍ന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കേസെടുത്തിട്ടുണ്ട്.


















