ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയിന്റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്.
കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്.
ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്ന് ഭാഗ്യശാലികളിലൊരാളായ നടരാജൻ വെളിപ്പെടുത്തിയിരുന്നു.
കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പമാണ് താൻ ടിക്കറ്റ് എടുത്തതെന്നും ഇയാൾ പറഞ്ഞിരുന്നു.

















