പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ച സംഭവത്തിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയ്നികൾക്കായി രൂപീകരിച്ച ഏഴംഗ യൂണിഫോം കമ്മിറ്റിയിൽ അംഗമായിരുന്നു ശംഭു. എന്നാൽ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കാതിരുന്നതോടെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. നേരത്തെ ഐആർബിയിൽ ജോലി ചെയ്തിരുന്നപ്പോഴും ശംഭു സമാന രീതിയിൽ പണം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രാജിവെച്ച ശേഷമാണ് ഇയാൾ കെഎപി 3 ബറ്റാലിയനിൽ പ്രവേശിച്ചത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



















