സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ സൈ-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് തിരച്ചിലിൽ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകളെടുത്തു. 125 പേർ നിരീക്ഷണത്തിലുണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ ആറു മുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ റെയ്‌ഡാണ് നടന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡി ഐ ജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എ ടി എം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എ ടി എം വഴി പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.
പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിൽ അടക്കം പരസ്യം നൽകിയുള്ള തട്ടിപ്പ്, ലോൺ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.















 
					
				 
					
				



