കൊച്ചി: അവയവക്കടത്ത് കേസിൽ സംസ്ഥാനത്ത് നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിലെ രണ്ടു ആശുപത്രികളിലും കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒാരോ ആശുപത്രികളിലും കേസിലെ ഇടനിലക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരാണ് കേസിലെ ഇടനിലക്കാർ. ഇവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിൽ റെയ്ഡ് നടക്കുന്നത്.
അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരനായ നജീബിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് കമ്മിഷനായി വൻതുക എത്തിയിട്ടുണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.



















