നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഭംഗി കൊണ്ട് ആരെയും ആകർഷിക്കും വിധമാണ് പള്ളിക്കൽ പുഴ. പുഴയുടെ വിവിധ ഭാഗങ്ങൾ വിനോദ സഞ്ചാരത്തിന് പ്രയോജനം ആകും വിധത്തിൽ ധാരാളം സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും നടപടിയില്ല. കുളത്തൂപ്പുഴയിൽ നിന്നാണ് തുടക്കം. ഇത്തിക്കര ആറിന്റെ ഭാഗമായ പള്ളിക്കൽ പുഴ രണ്ട് ജില്ലകളുടെ അതിർത്തികൾ പങ്കുവയ്ക്കുന്നു. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന പുഴയുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ കുറച്ച് സമയം ചെലവിടാറുണ്ട്.
എന്നാൽ അതിനു വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. അതിനാൽ സഞ്ചാരികൾ വരാൻ മടിക്കുന്നു. തീരങ്ങളിലെ അസൗകര്യങ്ങളും അപകട ഭീഷണിയും കാരണം വരുന്നവർ അധിക സമയം ചെലവിടാൻ തയാറാകുന്നില്ല. മുൻ വർഷങ്ങളിൽ നടന്ന അനധികൃത മണ്ണെടുപ്പ് മൂലം തീരങ്ങൾ ഇടിഞ്ഞ നിലയിലാണ്. വൻ കയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പകൽക്കുറി ക്ഷേത്രത്തിന് സമീപം പുഴയിൽ വിശാലമായ കുളിക്കടവ് നിർമിച്ചിട്ടുണ്ട്. ഇത് ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു. എന്നാൽ ആഴക്കയങ്ങൾ ഭീഷണിയാണ്. പുഴയുടെ കുറുകെ കടക്കുന്നതിന് പകൽക്കുറി ക്ഷേത്രത്തിന് അടുത്തായി ഒരു തൂക്കുപാലം നിർമിച്ചിട്ടുണ്ട്.



















