മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

Feb 11, 2025

seena

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.

ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മം​ഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.‌

മോർച്ചറിയിൽ നിന്ന് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.എകെജി ആശുപത്രിയിലെ ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രൻ ആശുപത്രി വിട്ടത്. വീട്ടിൽ കഴിയുന്നതിനിടെ ആരോ​ഗ്യ നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.

cake tower new
LATEST NEWS