കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന കനാൽ ഓവർഹെഡ് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തകർന്നുവീണത്. അമ്പത് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപൊത്തിയത്.

ഓവർഹെഡിന്റെ അടിഭാഗത്തുകൂടി പ്രധാന റോഡ് കടന്നുപോകുന്നുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കനാൽ അപകടഭീഷണി ഉയർത്തുന്ന വിവരം ഒന്നിലധികം തവണ ജലസേചന വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.സംഭവസ്ഥലം സന്ദർശിച്ച അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ, ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അപകടാവസ്ഥയിലുള്ള ബാക്കി ഭാഗം ഉടൻ പൊളിച്ചുനീക്കണമെന്നും പഴശ്ശി പദ്ധതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, പള്ളിപ്രം ഡിവിഷൻ കൗൺസിലർ അർഷാദ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.



















