മുംബൈ: പൈലറ്റായ മകൻ വിമാനം പറത്താനായി വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ പുഷ്കരാജ് സഭർവാൾ വലിയ ആശ്വാസത്തിലായിരുന്നു. കാരണം രോഗിയായ തന്നെ പരിചരിക്കാൻ മകൻ പൈലറ്റ് ജോലി ഉപേക്ഷിക്കുകയാണെന്നു അറിഞ്ഞതാണ് അയാൾക്ക് ആശ്വസമായത്. എന്നാൽ ആ സന്തോഷത്തിനു അല്പായുസായിരുന്നു. രോഗക്കിടക്കയിൽ കിടക്കുന്ന അച്ഛന് മകന്റെ മരണ വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടി വന്നത്.
ഇന്നലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു ദുരന്തമുണ്ടായപ്പോൾ 88 വയസുള്ള പുഷ്കരാജിന്റെ മകൻ സുമിത് സഭർവാളാണ് വിമാനം പറത്തിയ പൈലറ്റുമാരിൽ ഒരാൾ. മകൻ ലണ്ടനിലെത്തിയാലുടൻ ഫോൺ ചെയ്യാമെന്നു അറിയിച്ച ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇനി ആ ഫോൺ കോൾ വരില്ല. പരിചരിക്കാൻ മകനും. അവിവാഹിതനായ സുമിതിനു പിതാവായിരുന്നു എല്ലാം. ആ അച്ഛനാകട്ടെ മകനും. രണ്ട് വർഷം മുൻപ് സുമിതിന്റെ അമ്മ മരിച്ചതോടെ രോഗിയായ പിതാവിന് മകനല്ലാതെ മറ്റാരും ആശ്രയമില്ലായിരുന്നു. സുമിത് ജോലിക്കു പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചായിരുന്നു. അതോടെയാണ് ഇനി ജോലി ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കാമെന്ന തീരുമാനത്തിലേക്ക് സുമിത് എത്തിയത്. എന്നാൽ വിധി കരുതിയത് മറ്റൊന്നായിരുന്നു.
സുമിത് സഭർവാൾ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ കൂടിയായിരുന്നു. അദ്ദേഹത്തിന് 8,000ത്തിലധികം മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. വിമാനങ്ങളുടെ സുരക്ഷാ പരിശോധനകളിൽ അദ്ദേഹം പങ്കാളിയായിരുന്നുവെന്നും ക്യാപ്റ്റൻ രൺധാവെ ഓർമിച്ചു.


















