കണ്ണൂർ: കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് ഒടുവിൽ നീതി. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ്, അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരിൽ കേസെടുത്തിരുന്നു.
2022 ഒക്ടോബറിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നത്. തുടക്കത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തില്ല. പിന്നീട് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പൊലീസ് വീണ്ടും അന്വേഷിച്ചു. എന്നാൽ അന്വേഷണത്തിനൊടുവിൽ പരാതി വ്യാജമെന്ന് എടക്കാട് പൊലീസ് കണ്ടെത്തി. സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിധിച്ചു.
മാനേജ്മെന്റിനും ചില അധ്യാപകർക്കും സുധിയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. സ്കൂളിനെതിരായ വിജിലൻസ് കേസിലുൾപ്പെടെ അധ്യാപകൻ മൊഴി നൽകിയതായിരുന്നു പ്രകോപനം. വ്യാജ പരാതി നൽകിയതിന് രക്ഷിതാവിനെതിരെയും ഹെഡ്മാസ്റ്റർ സുധാകരൻ, അധ്യാപകൻ സജി, പിടിഎ പ്രസിഡന്റ് രഞ്ജിത് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. നിരപരാധിത്വം തെളിഞ്ഞതോടെ അധ്യാപകന്റെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ സ്കൂൾ മാനേജ്മെന്റ് ഇതിനെതിരെ കോടതി കയറി. ആവശ്യം ഹൈക്കോടതി തളളിയതോടെയാണ് അധ്യാപകന് നീതി കിട്ടിയത്.

















