ഏപ്രിൽ 4 ന് ആറ്റിങ്ങൽ പോളിടെക്നിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ, ആറ്റിങ്ങൽ നിയോജകമണ്ഡലം സാമാജിക ഒ. എസ് അംബികയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ഇൻഡസ്ടറി ഓൺ ക്യാമ്പസ് ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി ആറ്റിങ്ങൽ പോളിടെക്നിക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഡസ്ടറി ഓൺ ക്യാമ്പസ് വഴി പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതി പോളിടെക്നിക്ക് നടപ്പിൽ വരുത്തിയിരിക്കുന്നു.

കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മാൻ ഓ ലാബ്, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ വികസിപ്പിക്കുന്ന ഇന്നോടെക്ക്, ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുന്ന വി ഓ ലാബ് എന്നിവയായിരുന്നു ആദ്യ മൂന്ന് ഇൻഡസ്ടറി ഓൺ ക്യാമ്പസ്. ഇവയുടെ പ്രവർത്തനം കണ്ടു കോയമ്പത്തൂർ ആസ്ഥാനമാക്കിയിരിക്കുന്ന ആക്സിയൻ എന്ന ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കൾ ആറ്റിങ്ങൽ പോളിടെക്നിക്കിൽ അസ്സെംബ്ളിങ് നടത്താൻ ധാരണാപത്രം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പു വെച്ച് കഴിഞ്ഞു. അതിന്റെ പ്രവർത്തനം ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുകയാണ്.
കോളേജിലെ എല്ലാ പെൺകുട്ടികളെയും ഒന്നിപ്പിച്ചു ഷീ – ബിസ്സ് എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് ഇവിടെ ആരംഭിച്ചിരിക്കുകയാണ്. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിനു വേണ്ടി 40 led വീഡിയോ വാൾ നിർമ്മിച്ച് നൽകാൻ ആണ് കരാറിൽ ഏർപ്പെട്ടത്. അതിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. ജനുവരി അവസാനം മുതൽ എല്ലാ പെൺകുട്ടികൾക്കും ഈ പദ്ധതി വഴി സ്റ്റൈപെൻഡും, ഏപ്രിൽ അവസാനം മുതൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപെൻഡും ആണ് ലക്ഷ്യമാക്കുന്നത് എന്ന് ലോകത്തിലെ ഏറ്റവും ചെറിയ കഥ എഴുതി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സാഹിത്യകാരനും പ്രിൻസിപ്പലുമായ ഷാജിൽ അന്ത്രു പറഞ്ഞു. അസാപിന്റെ അകമഴിഞ്ഞ സഹകരണം പോളിടെക്നിക്കിൽ ഇൻഡസ്ടറി ഓൺ ക്യാമ്പസ് പരിപോഷിപ്പിക്കുന്നതിന് ഏറെ സഹായമായിട്ടുണ്ട്.
പ്രശസ്ത കമ്പ്യൂട്ടർ നിർമാതാക്കളുമായും, മാലിന്യനിർമ്മാജ്ജനയൂണിറ്റ് നിർമ്മാതാക്കളുമായും, ഇൻഡസ്ടറി ഓൺ ക്യാമ്പസ് തുടങ്ങാൻ ചർച്ചകൾ ആറ്റിങ്ങൽ പോളിടെക്നിക്ക് നടത്തുകയാണ്. കൂടാതെ ലിംഗനീതി ബോധവത്കരണത്തിന്റെ ഭാഗമായി ആൺകുട്ടികളെ കൊണ്ട് “ഫോ-ഷീ” എന്ന പെൺകുട്ടികൾക്ക് ഉപകാരപ്രദമായ ഉല്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്യാമ്പസ്സിലെ എല്ലാ പെൺകുട്ടികൾക്കും പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയിലൂടെ പരിചയസമ്പത്തും, സ്റ്റൈപെൻഡും ലഭിക്കുന്നത്.

















