കിളിമാനൂർ: തട്ടത്തുമല നെടുമ്പാറ അംഗനവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ പോയ യുവതിയുടെ മാല പിടിച്ചുപറിച്ച രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 25ന് മാല പിടിച്ചുപറിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളായ, അനസ്സ് വയസ്സ് 25, പുത്തൻ വീട്, അടിവാരം പുതുപ്പാടി കോഴിക്കോട്, അനസ്സ് വയസ്സ് 34, ഇടമല വീട്, വിളപ്പിൽ ശാല, വിളപ്പിൽ വില്ലേജ്, (ഹസീന മൻസിൽ, അരുവിക്കര, നെടുമങ്ങാട്), എന്നിവർ മടത്തറ ഭാഗത്തേക്ക് പോവുകയും പോകുന വഴിയിൽ വച്ച് ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിൻറ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി. എസ്. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളതുമായ അമ്പതോളം പ്രതികളെ പോലീസ് നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേയ്ക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു.

കൃത്യത്തിന് ശേഷം കഴക്കൂട്ടം പുന്തുറ തുടങ്ങിയ ഭാഗങ്ങളിൽ ഒളിവിൽ പോയ പ്രതികളെ സാഹസികവും തന്ത്രപരവുമായ രീതിയിലാണ് പോലീസ് പിടികൂടിയത്. അറസ്റ്റിൽ ആയ പ്രതികൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി മൊബൈൽ മോഷണം ബൈക്ക് മോഷണം വ്യാജസിഡി നിർമ്മാണം തുടങ്ങി ഇരുപതോളം കേസുകളിൽ ഉൾപ്പെട്ടവരാണ്. ജില്ലയിൽ നടന്നിട്ടുള്ള സമാനമായ മറ്റു കുറ്റകൃത്യങ്ങൾ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം പോലീസ് നടത്തിവരികയാണ്. കിളിമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സനൂജ് എസ്, എസ്.ഐ. വിജിത്ത് .കെ. നായർ, സിപിഒ മാരായ അജോ ജോർജ്, ബിനു , കിരൺ, ഷിജു, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

















