പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ പോലീസുകാരുമായി പോയ വള്ളം മുങ്ങി. കടക്കാവൂർ അഞ്ചുതെങ്ങ് പണയിൽ കടവിലാണ് അപകടമുണ്ടായത്. കാണാതായ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്. കേസിലെ പത്ത് പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാൾക്കായി തിരുവനന്തപുരം ജില്ലയിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ മുതൽ പോലീസ് ഈ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
പണയിൽ കടവ് ഭാഗത്ത് ഒരു തുരുത്തിൽ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിലിനായി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടത്. തുടർന്ന് സാധാരണ വള്ളത്തിൽ ഒരു സി.ഐയും രണ്ട് പോലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതിനിടെയാണ് വള്ളം മറിഞ്ഞത്.
മൂന്ന് പോലീസുകാരും വെള്ളത്തിൽ വീണിരുന്നു. ഇവർ കയറി കുറച്ച് മുൻപോട്ടു പോകുമ്പോൾ തന്നെ വളളം മറിഞ്ഞു. എസ്.എ.പി ക്യാമ്പിലെ പോലീസുകാരൻ ബാലുവിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയാണ് മരിച്ച ബാലു. മുക്കാൽ മണിക്കൂറിൽ കൂടുതൽ ചെളിയുളള ഭാഗത്ത് ആണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. ഇയാളെ ഉടനെ വർക്കലയിലെ ആശുപത്രിയിലേക്ക് മാറ്റി.



















