ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ, യാത്രക്കാർ ഭീതിയിൽ. വൈദ്യുതി കുടിശ്ശിക കാരണം കെ.എസ്.ഇ.ബി ഫ്യൂസ് ഊരി. കുടിശിക പണം കൊടുക്കാത്തതിനാലാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്. വിദ്യാർത്ഥികളും സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ അടക്കം ആയിരകണക്കിന് യാത്രക്കാരാണ് ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി ബസ് കയറുന്നത്.

ഇരുട്ട് ആയതോടെ സ്ത്രീകൾ ഭയപ്പാടിൽ ആണ്. തെരുവ് നായ്ക്കളുടെ ശല്യവും മദ്യപൻമാരുടെ ശല്യവും ഇവിടെ ഉണ്ട്. ഇതിൻ്റെ കൂടെ വെളിച്ചം കൂടി ഇല്ലാതായത് ആശങ്ക സൃഷ്ടിക്കുന്നു. ആറ്റിങ്ങൽ നഗരസഭ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമാണ് ബസ്റ്റാൻഡ് ഇന്ന് ഇരുട്ടിലായതെന്ന് ബസ് തൊഴിലാളി സംഘടന അറിയിച്ചു. ഇതിനു മുൻപും നിരവധിതവണ നഗരസഭ കെഎസ്ഇബിയിൽ പണം കൊടുക്കാത്തതിനാൽ ഫ്യൂസ് ഊരി ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പിങ്ക് പോലീസ് ഇവിടെ ഡ്യൂട്ടി ഉണ്ട്. എന്നാൽ അവർ കാറിനുള്ളിൽ ഇരുന്നു മൊബൈൽ നോക്കി ഇരിക്കുന്നത് അല്ലാതെ പുറത്തിറങ്ങാറില്ല എന്നാണ് ആക്ഷേപം.


















