ഡല്‍ഹി: കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജല ഉപയോഗത്തിന് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂഗര്‍ഭജലം പാഴാക്കുന്നത് തടയുന്നതിനും ദുരുപയോഗം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കം. വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തില്‍ 22 പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മതിയായ വെള്ളം എത്തിക്കുന്ന നിലയില്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി പറയുന്നു. ‘പൈലറ്റ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്” ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതിക്കായി കേന്ദ്രം 1,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നികുതി നിരക്ക് സംസ്ഥാനങ്ങള്‍ നിശ്ചയിക്കും. ‘ വെള്ളത്തിന്റെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണെന്ന് കുടിവെള്ള, ശുചിത്വ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അശോക് കെ മീണയും വ്യക്തമാക്കുന്നു.