ഹോളിവുഡ് തിരക്കഥകളെ വെല്ലുന്ന രീതിയില്‍ 43കാരന് അത്ഭുത രക്ഷപ്പെടല്‍. വെനസ്വേലയിലെ മഹാദുരന്തത്തില്‍ 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാവ് എട്ടുദിവസമാണ് കുടുങ്ങിക്കിടന്നത്. നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തത്തിച്ചത്.
ഭൂകമ്പത്തില്‍ തകര്‍ന്ന ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റില്‍ പെട്ടുപോകുയയായിരുന്നു. 43കാരനായ ഗില്‍ ഫ്‌ലോറസ് സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു. ഭൂകമ്പം നടന്ന് എട്ടുദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ അത്ഭുതകമായി രക്ഷിക്കാന്‍ കഴിഞ്ഞത്. ശക്തമായ മഴ, തുടര്‍ ചലനങ്ങള്‍ എന്നിവയെയെല്ലാം അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഗില്ലിനടുത്ത് എത്തിയത്.
ഭൂചലനത്തിന് ദിവസങ്ങള്‍ക്കുശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കന്‍ റെഡ് ക്രോസിലെ പാരാമെഡിക് അല്ലന്‍ മാഡ്രിഗല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരിയ സഹായവിളി കേട്ടത്. കേട്ടത് യാഥാര്‍ഥ്യമാണോയെന്ന് സംശയിച്ച അദ്ദേഹം സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും ജീവനുണ്ടെന്ന് സ്ഥീകരിക്കുകയും ചെയ്തു. അതോടെ ഗില്ലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. ഗില്ലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുമുകളിലായി ഏകദേശം 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി.
രക്ഷാപ്രവര്‍ത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ യുവാവിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിച്ചു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇന്‍ട്രാവീനസ് ദ്രാവകവും നല്‍കി. പൊടിയില്‍ നിന്ന് സംരക്ഷിക്കാനായി മുഖാവരണവും പിന്നീട് കണ്ണുകള്‍ക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ആരോഗ്യനില നിരന്തരം വിലയിരുത്തുകയും ചെയ്തു.
ജൂണ്‍ 24നാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തില്‍ 2,595 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടര്‍ചലനങ്ങളും ഉണ്ടായി.




















