തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് വ്യാജ പരാതി നല്‍കിയത് തെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍. യുവതിക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പുരുഷനെതിരെ കള്ളപ്പരാതി നല്‍കുന്ന പ്രവണത അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. വിഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ല. താന്‍ 16 ദിവസമാണ് കിടന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍. അവനെ സപ്പോര്‍ട്ട് ചെയ്ത് കൊടുത്ത വിഡിയോ ആണ് അവരെ പ്രകോപിപ്പിച്ചത്. അയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് എനിക്കെതിരെ പരാതി കൊടുത്തത്.
അവര്‍ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തിട്ടില്ല, ലൈക്ക് പോലും അടിച്ചിട്ടില്ല. ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനില്‍ക്കില്ല എന്ന് കോടതി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ അതിജീവിത ആകുന്നത്? മാധ്യമങ്ങള്‍ അവളോടൊപ്പവും അവനോടൊപ്പവും അല്ല നില്‍ക്കേണ്ടത്, സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടത്’ രാഹുല്‍ പറഞ്ഞു.

ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിര്‍പ്പുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാന്‍ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിര്‍ത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ഞാനും രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തുക്കള്‍ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിര്‍ത്തത് രാഹുലാണ്. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


















