ഡൽഹി: അപകീർത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. സെൻട്രൽ ഡൽഹിയിലെ തുഗ്ലക് ലെയ്നിലുള്ള വസതി ഇന്ന് രാവിലെ ഒഴിയുമെന്നാണ് വിവരം. സാധനങ്ങൾ ഇന്നലെയോടെ ഇവിടെനിന്ന് നീക്കി. എങ്ങോട്ടേക്കാകും രാഹുൽഗാന്ധി മാറുക എന്നകാര്യത്തിൽ വ്യക്തതയില്ല.
മാർച്ച് 27നാണ് വസതി ഒഴിയാനാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചത്. ഞായറാഴ്ചവരെയാണ് ലോക്സഭാ ഹൗസിങ് പാനൽ വസതി ഒഴിയാൻ രാഹുലിന് സമയം നൽകിയിട്ടുള്ളത്. 2004ൽ എംപി ആയ രാഹുൽഗാന്ധി 2005 മുതൽ ഇതേ വസതിയിലാണ് താമസിക്കുന്നത്.
അപകീർത്തി പരാമർശത്തിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി വ്യാഴാഴ്ച്ച തള്ളിയിരുന്നു. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.

















