പാലക്കാട്: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറെ അന്വേഷണ സംഘം വിളിച്ചു വരുത്തി. രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറെ എസ്ഐടി ചോദ്യം ചെയ്തു. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്ഐടിക്ക് സംശയം ജനിപ്പിച്ചത്.
അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ നീക്കം ചെയ്തതെന്നാണ് സംശയം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. രാഹുൽ ഫ്ലാറ്റിൽ നിന്നും പോയ സമയം, പോയ വാഹനം, കൂടെയുണ്ടായിരുന്നവർ തുടങ്ങിയവ സിസിടിവി പരിശോധനയിലൂടെ കണ്ടെത്താനായിരുന്നു എസ്ഐടി ശ്രമം.
ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയിൽ ഫ്ലാറ്റിലെത്തിച്ച് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്നും മുങ്ങിയത് ചുവന്ന പോളാ കാറിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് പാലക്കാട്ടെ കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. ഈ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ജോബി ജോസഫും രാഹുലിനൊപ്പം ഉണ്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
![]()
![]()
![]()

















