ഡൽഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ സ്ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട ഭീകരസംഘടനയുമായി ബന്ധമുള്ള എട്ടുപേരെ ഡല്‍ഹി പോലീസ് പിടികൂടി. ആറ് പേരെ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ലഷ്ക്കർ, ഐഎസ്ഐ ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആറുപേരെയാണ് പിടികൂടിയത്. മിസാനൂര്‍ റഹ്മാന്, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറിയത്. പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് പേരെയും പോലീസ് പിടികൂടി.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ‘ഫ്രീ കശ്മീര്‍’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിംകാര്‍ഡുകളും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്ഫോടനം നടത്താന്‍ ലഷ്കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.

















