കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശികളടക്കം നിരവധിപേര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്. മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25-ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനത്തിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് സൂചന.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.

















