ഒമ്പതുവയസ്സുകാരിക്ക് ക്രൂരപീഡനം, പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് വിധിച്ച് കോടതി

Apr 7, 2022

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. മണ്ണന്തല ചെഞ്ചേരി ലെയ്ന്‍ ത്രിഷാലയത്തില്‍ ത്രിലോക് എന്ന അനി(53)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇരയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.

2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായത്. പ്രതിയുടെ ഓട്ടോയിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇതിനിടെയാണ് പലയിടത്തുവെച്ചും കുട്ടിയെ പീഡിപ്പിച്ചത്. ഓട്ടോയ്ക്കുള്ളില്‍വെച്ചും ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലോഡ്ജില്‍വെച്ചും പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഒരു സുഹൃത്തിന് കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തും നല്‍കി.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. നിരന്തര പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായി അണുബാധയുണ്ടായി. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ.യായിരുന്ന എസ്.വൈ. സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ്‌മോഹന്‍ ഹാജരായി. കേസില്‍ ആകെ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി.

cake tower new
LATEST NEWS
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ്...