വേടന്റെ മാലയില്‍ പുലിപ്പല്ല്; തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്ന് മൊഴി; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

Apr 28, 2025

കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കും. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചാലും പുലി പല്ല് കേസില്‍ ഹിരണ്‍ ദാസ് അകത്താകും.

ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പൊലീസ് പുലി പല്ലുള്ള മാല കണ്ടെത്തിയത്. ഇത് താന്‍ തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടന്റെ മൊഴി. ഇതിന് പിന്നാലെ വിവരം പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള സംഘം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് കണ്ടെടുത്ത പുലി പല്ല് തുടര്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറും.

ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.

വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്‌ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോള്‍ ഇവര്‍ വിശ്രമത്തിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ നിയമ നടപടിക്ക് ശേഷം വിട്ടയക്കുമെന്നും വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തില്ലെന്നും സിഐ പറഞ്ഞു.

അതിനിടെ, ബുധനാഴ്ച ഇടുക്കിയില്‍ നടക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളില്‍ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാര്‍ഷികാഘോഷത്തില്‍ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ്.

LATEST NEWS