ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇമാം അടക്കം മൂന്നു പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ഹരിയാന സോഹ്‌നയിലെ മസ്ജിദ് ഇമാം അടക്കം മൂന്നുപേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി മസ്ജിദില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഭീകരന്‍ ഉമര്‍ നബി അടക്കം അംഗങ്ങളായ ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. ഏഴുപേര്‍ വീതം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്വദേശികളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലുള്ള ഭീകരപ്രവര്‍ത്തകരുമായി വിദേശത്തുള്ള ഭീകരര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ഫോണ്‍കോളുകള്‍ എത്തിയിരുന്നത്. ഭീകരരുടെ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവരും അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബി കഴിഞ്ഞ ഒരു മാസത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഏജന്‍സികള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. ഇതു കൂടാതെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം കാമ്പസില്‍ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണ്.
![]()
![]()

















