വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന അലൈൻമെന്റിൽ ഏറെ പ്രശ്നങ്ങൾ ളള്ളതിനാൽ പുനഃപരിശോധന നടത്തുകയാണെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.
നിലവിലെ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരും. ഇത് ഒഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
62.7 കിലോ മീറ്റർ ദൈർഘ്യമാണി റോഡിന് 8000 കോടി രൂപയാണ് നിർമ്മാണ ചിലവ്.നിർമ്മാണ ചുമതല ദേശീയ പാത അതോറിട്ടിയ്ക്കും.
പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതിനു ശേഷമേ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിക്കൂ. പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി വസ്തുവിൻ്റെ പ്രമണം അടക്കം കൈമാറി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണി തീരുമാനം. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത ആയിരക്കണക്കിനു ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.
നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും ഈ പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുകൂടാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പദ്ധതി വൈകുന്നതു മൂലമുള്ള പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴും വൈകാതെ അനുമതി നൽകും എന്ന് ഉറപ്പായിരുന്നു ലഭിച്ചത്.
ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം വ്യക്തമാക്കിയിരുന്നില്ല. നഷ്ടപരിഹാരത്തിനായി ഏറെനാളായി കാത്തിരിക്കുന്ന ഭൂവുടമകൾക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ നിലപാട്. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനത്തിന്റെയും അലംഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.