റിയാദ്: മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നടന്ന ആത്മഹത്യാശ്രമം പരാജയപ്പെടുത്തിയ റയാൻ ബിൻ സയീദ് അൽ-അസിരി സുരക്ഷാ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ചികിത്സയിൽ കഴിയുന്നതിനിടെ സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് സുരക്ഷാ ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും ആരോഗ്യനിലയെ പറ്റി അന്വേഷിക്കുകയും ചെയ്തു. അൽ-അസിരിയുടെ ധീരമായ ഇടപെടലിനും മാനുഷിക പ്രവർത്തനത്തിനും ആഭ്യന്തര മന്ത്രി അഭിനന്ദനം അറിയിച്ചു.
ഹറം കാര്യാ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസും അൽ-അസിരിയുടെ ഇടെപെടലിനെ അഭിനന്ദിച്ചു രംഗത്ത് എത്തി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് വിശ്വാസികൾ വിട്ടു നിൽക്കണം എന്നും പരിശുദ്ധമായ സ്ഥലങ്ങളിലെ സന്ദർശകർ അവിടെയുള്ള നിയമങ്ങൾ കൃത്യമായി പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയുടെ ഉള്ളിലെ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷപ്പടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അസിരിയ്ക്ക് പരിക്കേറ്റത്. ആത്മഹത്യക്ക് ശ്രമിച്ച ആൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്കായി തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. നിലവിൽ ഉദ്യോഗസ്ഥൻ ഹോസ്പിറ്റലിൽ തുടരുകയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ എല്ലുകൾ പൊട്ടിയിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥന് ഉടൻ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
















