തിരുവനന്തപുരം: സീറ്റ് വിഭജനത്തിന് പിന്നാലെ എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയിലും പൊട്ടിത്തെറി. പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് സീറ്റുകളില്‍ ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു. എല്‍ഡിഎഫിലെ സീറ്റ് നിര്‍ണയത്തില്‍ ആര്‍ജെഡിക്കു മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ അനുവദിക്കുന്ന സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന ധാരണ മറികടന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ പിള്ള വിഭാഗത്തിന്റെ രാജി.

ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമാണെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായവും ഇതായിരുന്നു. എന്നാല്‍ ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആണെന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു മാത്രം നല്‍കിയത് കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു വന്ന സാഹചര്യത്തില്‍ ആയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ 7 സീറ്റ് നല്‍കാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും സുരേന്ദ്രന്‍ പിള്ള നല്‍കുന്നു. തിരുവന്തപുരം സെന്‍ട്രല്‍ മണ്ഡലത്തോട് കൂടുതല്‍ അടുപ്പമുണ്ട്. മുന്‍പ് എംഎല്‍എയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണതെന്ന് അദേഹം പറഞ്ഞു. ആര്‍ജെഡിയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുമെന്നും കെ സുരേന്ദ്രന്‍ പിള്ള പറയുന്നു.
അതിനിടെ, പാര്‍ട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സുരേന്ദ്രന്‍ പിള്ള കൂടിക്കാഴ്ച നടത്തി. കവടിയാറിലെ വീട്ടിലെത്തിയാണ് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ പിള്ളയെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലുള്ള സൗഹൃദ കൂടിക്കാഴ്ച എന്നായിരുന്നു സന്ദര്‍ശനത്തെ ഇരുവരും വിശദീകരിച്ചത്. സുരേന്ദ്രന്‍ പിള്ള ബിജെപിയിലേക്ക് വരാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ ചുവന്ന പരവതാനിയിട്ട് സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.


















