ആറ്റിങ്ങൽ – മണനാക്ക് റോഡ് വാഹന- കാൽനട യാത്രക്കാർക്ക് അപകട കെണിയായി മാറുന്നു. സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സർക്കാർ – സ്വകാര്യ ബസ്സുകളും ഉൾപ്പെടെ കടയ്ക്കാവൂർ വർക്കല ഭാഗങ്ങളിൽ പോകുന്ന നിരവധി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പാതയാണിത്. ഏറെ നാളായി പൊട്ടി പൊളിഞ്ഞു കിടന്ന റോഡ് ജനങ്ങളുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ അടുത്തകാലത്താണ് കുഴികൾ അടച്ച് അറ്റപറ്റപ്പണികൾ ചെയ്തത്. പണി കഴിഞ്ഞ് അടുത്ത ദിവസം തന്നെ റോഡ് വീണ്ടും വെട്ടി പൊളിച്ച് അധികൃതർ ജനങ്ങളോട് കണക്കുതീർത്തു. വെട്ടിപ്പൊളിച്ച കുഴിയിൽ വാഹനങ്ങൾ വീണ് നിയന്ത്രണം തെറ്റി അപകടങ്ങൾ ഉണ്ടാകുന്നത് പതിവാവുകയാണ്. റോഡിലെ പ്രധാന അപകട മേഖലയായ കൊല്ലമ്പുഴ പാലം, എലാപ്പുറം ഭാഗത്തെ ഇറക്കവും, വളവും വരുന്ന ഭാഗങ്ങളിൽ നടപ്പാത ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
നടപ്പാത ഇല്ലാത്തത് കൊണ്ട് പലപ്പോഴും യാത്രക്കാർ റോഡിൽ ഇറങ്ങി സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. കൊല്ലമ്പുഴ പാലത്തിന്റെ കൈവരിയുടെ ഉയരമില്ലായ്മ പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്ക് വലിയ വാഹനങ്ങൾ വരുമ്പോൾ ഏറെ ഭീതി സൃഷ്ടിക്കുന്നു. റോഡിലെ സ്വകാര്യ ബസുകളുടെ അമിതവേഗത യാത്രക്കാരെ അപകടത്തിലാകുന്നുണ്ട്. വളവും തിരിവുമുള്ള റോഡിന്റെ ഇരുവശങ്ങളിലും പല ഭാഗത്തായി താഴ്ന്ന പ്രദേശങ്ങളാണുള്ളത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷ നേടാനായി കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഒഴിഞ്ഞു മാറുമ്പോൾ പലപ്പോഴും റോഡിന് വശങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുൻപ് നഗരൂർ സ്വദേശിയായ യുവാവ് എലാപ്പുറത്തെ വളവിൽ ഇരുചക്ര വാഹനത്തിൽ നിന്നും തെറിച്ച് വശത്തുള്ള കുഴിയിൽ വീണ് മരണപെട്ടിരുന്നു. റോഡിനോട് ചേർന്ന് ഏലാപുറത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിടുന്നതോടെ റോഡും പ്രദേശം കുട്ടികളെ കൊണ്ട് നിറയും. സ്കൂളിന് മുൻവശത്തെ റോഡിന് ഇരു ഭാഗവും കച്ചവടക്കാർ കൈയെറിയതോടെ ഇവിടെയും കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ തെരുവ് വിലക്കുകളൊന്നും കത്താറില്ല. പ്രധാന ജംഗ്ഷനായ മണനാക്കിലെ ഉയരവിളക്ക് കത്തതായിട്ട് മാസങ്ങളായി. രാഷ്ട്രീയ പാർട്ടികൾ നിരവധി പ്രതിഷേധങ്ങൾ നടത്തുകയും, പരാതി നൽകുകയും ചെയ്തിട്ടും ജംഗ്ഷനിലെ ഉയരവിളക്ക് പ്രവർത്തന യോഗ്യമാക്കാൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

രാത്രിയായാൽ പ്രദേശം കൂരിരുട്ടാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആറ്റിങ്ങൽ മണനാക്ക് റോഡിലെ അപകടമേഖലകൾ ഒഴിവാക്കി സുരക്ഷിതമായ യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

















