ചിറയിൻകീഴ്: പുരവൂരിൽ പട്ടാപ്പകൽ വയോധികയുടെ മുഖത്തു മുളകുപൊടി വിതറി 7 പവന്റെ സ്വർണാഭരണം അപഹരിച്ചു കടന്ന സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. ആറ്റിങ്ങൽ കൊടുമൺ രാജമ്മ സദനത്തിൽ ലാലി (52) ആണു പിടിയിലായത്. പുരവൂർ അയ്യരുമഠത്തിനു സമീപം വിളയിൽ വീട്ടിൽ രത്നമ്മയുടെ (90) 7 പവൻ വരുന്ന 3 മാലകളാണു ഇന്നലെ രാവിലെയോടെ ലാലി കവർന്നതെന്ന് പൊലീസ് പറഞ്ഞു. ലാലി കവർന്ന സ്വർണമാലകൾ സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ മണൽ കൂമ്പാരത്തിൽ കുഴിച്ചിടുകയായിരുന്നു. ലാലിയും രത്നമ്മയും അയൽവാസികളാണ്. രത്നമ്മയ്ക്കു ആഹാരം പാചകം ചെയ്തു കൊടുക്കുന്നതിനായി രത്നമ്മയുടെ വീട്ടിൽ പതിവായി എത്തുമായിരുന്നു.
സംഭവ ദിവസം ഇവരുടെ വീട്ടിൽ നിന്നു 5000 രൂപ കാണാതായതുമായി ബന്ധപ്പെട്ടു ഭക്ഷണം പാകം ചെയ്‌തു നൽകുന്നതിൽ നിന്നു ലാലിയെ ഒഴിവാക്കിയിരുന്നു. മാല അപഹരിക്കപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ലാലി മണൽ കുമ്പാരത്തിൽ മാല ഒളിപ്പിച്ച ശേഷം കൈകഴുകുന്നതു സമീപവാസികളിൽ ചിലർ കാണുന്നത്. പൊലീസ് സ്‌ഥലത്തെത്തി ലാലിയെ ചോദ്യം ചെയ്‌തപ്പോഴാണു അപഹരിക്കപ്പെട്ട മാല മണൽ കൂമ്പാരത്തിൽ ഒളിപ്പിച്ച വിവരം പുറത്തായത്.

















