മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ഇവർ മൊബൈലുകളും ലാപ് ടോപ്പുകളും കവർന്നത്. കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരം വിദ്യാർത്ഥികൾ കാണാതെയാണ് ഇവർ ഹോസ്റ്റലിൽ കയറിയത്.

തുടർന്ന് പൂട്ടിയിടാത്ത നാല് മുറികളിൽ കയറി 5 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷണം നടത്തുകയായിരുന്നു. കഴക്കൂട്ടം കരിയിൽ സ്വദേശി സുജിത്ത് (19) പ്രായപൂർത്തിയാകാത്തയാൾ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു സൈബർ സെലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിൽ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ എത്തി മോഷണം നടത്തുകയും തുടർന്ന് മൊബൈൽ ഫോണുകൾ ബീമാപള്ളിക്ക് സമീപമുള്ള കടയിൽ വിൽക്കുകയായിരുന്നു. ലാപ്ടോപ്പ് കഴക്കൂട്ടം ഭാഗത്തുള്ള തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ആറുമാസം മുൻപ് പാങ്ങപ്പാറയിൽ നിന്നും മോഷണം ചെയ്തെടുത്ത സ്കൂട്ടറിൽ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം ചെയ്തെടുത്തത് ഇവർ തന്നെയാണെന്ന് സമ്മതിച്ചു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

















