വേദിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം, രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷ പരിപാടി മാറ്റി സര്‍ക്കാര്‍; വിവാദം

Jun 5, 2025

seena

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്ഭവന്‍ അതിനു വഴങ്ങാതിരുന്നതോടെ പരിപാടിയുടെ വേദി ദര്‍ബാള്‍ ഹാളിലേക്കു മാറ്റി.

ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വേദി മാറ്റിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കൊടിയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും പുതിയ ഗവര്‍ണര്‍ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ചിത്രം സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ചതെന്നു പി പ്രസാദ് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വേദിയില്‍ വച്ച ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് മാറ്റാനാവില്ലെന്നാണ് രാജ്ഭവന്‍ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് പ്രസാദ് പറഞ്ഞു. ഇത്തവണത്തെ സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനില്‍ വച്ച് നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രം നിശ്ചിയിച്ച് നല്‍കി. എന്നാല്‍ പൊടുന്നനവെ അത് മാറ്റേണ്ട സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് പരിപാടി സെക്രട്ടേറിയറ്റിലെ ദര്‍ബാള്‍ ഹാളിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.

രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ച ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതാംബയുടെ ചിത്രമാണ്. അതിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തി സര്‍ക്കാരിന്റെ പരിപാടി നടത്താനാകില്ല. ഭരണഘടനാപദവിയുള്ള സ്ഥലത്ത് ഇത്തരമൊരു ചിത്രം ഉപയോഗിക്കുന്നത് ശരിയുമല്ല. അക്കാര്യം രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാവില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. അതോടെയാണ് പരിപാടി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയില്‍ ഒരുമതവിഭാഗത്തിന്റെയോ ഒരുരാഷ്ട്രീയപാര്‍ട്ടികളുടെയോ ആളുകള്‍ മാത്രമല്ല എത്തുന്നത്. അവിടെ സങ്കുചിത മനോഭാവത്തോടെ പ്രവര്‍ത്തിക്കാനാവില്ല. നേരത്തെ രാജ്ഭവനിലെ വേദിയില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിരുന്നില്ല. പുതിയ ഗവര്‍ണര്‍ എത്തിയതോടെയാണ് ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതെന്നും പി പ്രസാദ് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്നലെ വൈകീട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ചിത്രം മാറ്റാനാവില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

cake tower new
LATEST NEWS