തിരുവനന്തപുരം: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ദേവസ്വം വിജിലൻസ് കണ്ടെടുത്തു. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്. കഴിഞ്ഞ 13നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. 2021 മുതൽ സ്വർണ്ണപീഠം കാണാതായിട്ടും എവിടെ എന്നതിൽ ദേവസ്വം ബോർഡ് പരിശോധിക്കാതിരുന്നത് വലിയ വീഴ്ചയാണ്.
![]()
![]()


















