കുമളിയ്ക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള- തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.


















