തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷിക്കാന്‍ എസ്‌ഐടി. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും അന്വേഷണ സംഘം പരിശോധിക്കും. നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്‌ഐടി വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.


















