പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര ക്രിയകള്‍ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർഗോഡ് കുമാകമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടത്തിയത്. ഇതിനു പുറമെ കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലും പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാസര്‍കോട് കാര്‍ത്തിക പൂജയും, കാണിക്ക സമര്‍പ്പണവും നടത്തി. കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ ചെയ്തു. കൊല്ലൂരിൽ മഹാ പൂജയും, കാസർകോട് രംഗ പൂജയും പിന്നീട് നടക്കും. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും.
വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. 2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ പൂജകൾ നടത്തിയിരുന്നില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകള്‍ നടത്തുന്നത്. വൈകാതെ തന്നെ മറ്റ് ക്ഷേത്രങ്ങളിലും പൂജകൾ നടത്തും. മണ്ഡല കാലത്തിനു മുൻപ് നിർദേശിച്ചിട്ടുള്ള എല്ലാ പൂജകളും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.



















