മുംബൈ: ഇതിഹാസ തരങ്ങൾ വീണ്ടും കളത്തിലേക്ക്. മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷണൽ മാസ്റ്റേസ് ലീഗ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മാസ്റ്റേഴ്സ്- ശ്രീലങ്ക മാസ്റ്റേഴ്സ്, ഓസ്ട്രേലിയ മാസ്റ്റേഴ്സ്, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ്, ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ്, ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സ് പോരാണ് ആരാധകർക്ക് നൊസ്റ്റാൾജിയ സമ്മാനിക്കാൻ അരങ്ങേറുന്നത്.
സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ കളത്തിലെത്തും. ഈ മാസം 22 മുതൽ മാർച്ച് 16 വരെയാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് പോരാട്ടം. മുംബൈ, വഡോദര, റായ്പുർ എന്നിവിടങ്ങളിലായാണ് പോരാട്ടം. ഇന്ത്യ മാസ്റ്റേഴ്സിനെ സച്ചിനും ശ്രീലങ്ക മാസ്റ്റേഴ്സിനെ സംഗക്കാരയും നയിക്കും.
യുവരാജ് സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ഇർഫാൻ, യൂസുഫ് പഠാൻമാർ അടക്കമുള്ള താരങ്ങളും ഇന്ത്യക്കായി കളത്തിലെത്തും. റൊമേഷ് കലുവിതരണ, ലഹിരു തിരിമന്നെ, ഉപുൽ തരംഗ അടക്കമുള്ളവർ ശ്രീലങ്കൻ നിരയിലും ഇറങ്ങുന്നുണ്ട്.
ഓസ്ട്രേലിയ മാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഷെയ്ൻ വാട്സനാണ്. ഷോൺ മാർഷ്, ഡാനിയൽ ക്രിസ്റ്റ്യൻ, ബെൻ കട്ടിങ്, ജെയിംസ് പാറ്റിൻസൻ അടക്കമുള്ള താരങ്ങളും ഓസീസ് മാസ്റ്റേഴ്സ് ടീമിനായി കളത്തിലെത്തും.
വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് ടീമിനെ ബ്രയാൻ ലാറയാണ് നയിക്കുന്നത്. ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ് ടീം ഇയാൻ മോർഗന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ജാക്വിസ് കാലിസാണ് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ.