‘അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

Jun 7, 2026

കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ 11. 30 ഓടെയാണ് മുഖ്യമന്ത്രി പറവൂർ ടൗൺഹാളിലെത്തി സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് സലിം കുമാറിന്റെ ഭാര്യ, മക്കളായ ചന്തു, ആരോമൽ എന്നിവരുമായി മുഖ്യമന്ത്രി വിഡി സതീശൻ സംസാരിച്ചു. സലിംകുമാറുമായി അടുത്ത സൗഹൃദബന്ധമാണ് വിഡി സതീശൻ പുലർത്തിയിരുന്നത്. തന്റെ കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് വിഡി സതീശൻ അനുസ്മരിച്ചിരുന്നു.

സലിം കുമാറുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഏതു തിളച്ചുമറിഞ്ഞ കാലാവസ്ഥയിലും ഉറച്ച രാഷ്ട്രീയബോധ്യമുള്ള സുഹൃത്തായിരുന്നു സലിം കുമാർ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്ര പെട്ടെന്ന് ഇങ്ങനെ വിടപറയുമെന്ന് കരുതിയിരുന്നില്ല. സലിം കുമാറിന്റെ കുടുംബം എന്നത് എന്റെ കുടുംബം കൂടിയാണ്. ആ കുടുംബത്തെ എന്നും ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എംപി, ബെന്നി ബംഹനാൻ എംപി, രമേശ് പിഷാരടി എംഎൽഎ, സംവിധായകരായ കമൽ, പ്രിയനന്ദൻ, നടന്മാരായ ജയറാം, ടിനി ടോം, ബിബിൻ ജോർജ്, സൗബിൻ ഷാഹിർ, നവ്യ നായർ തുടങ്ങി സിനിമാ, സാംസ്കാരിക പ്രവർത്തകർ ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

മോഹൻലാലിന് വേണ്ടി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സലിം കുമാറിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

സലിം കുമാറിന്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് സാംസ്കാരിക- സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും സലിം കുമാറിനുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു.

ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

cake tower new
LATEST NEWS
‘അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്’; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

‘അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്’; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

കൊച്ചി: അന്തരിച്ച സലിം കുമാര്‍ വടക്കന്‍ പറവൂരുകാര്‍ക്ക് കേവലം നാട്ടുകാരനോ നടനോ മാത്രമല്ല. 2018ലെ...

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍...