തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി സ്ഥലം പൊളിക്കാനുള്ള തീരുമാനം ഹിന്ദു ആചാരം വൃണപ്പെടുത്തുന്നതാണെന്നും അത് അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍. ഹിന്ദു ഐക്യവേദിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മകന്‍ രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസയം, സമാധി സ്ഥലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ സമാധി സ്ഥലം പൊളിക്കാനായി പൊലീസ് ഉള്‍പ്പടെ എത്തിയെങ്കിലും കുടുംബത്തിന്റെയും ഒരുവിഭാഗം നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
തന്നെയും അനുജനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു. അവര്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. എന്താണ് അവിടെ നടന്നതെന്ന് പോലും അവര്‍ ചോദിച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയുമായി ആലോചിക്കണമെന്ന് പറഞ്ഞതായും രാജസേനന്‍ പറഞ്ഞു. അച്ഛന്‍ കിടപ്പ് രോഗിയായിരുന്നില്ല. എല്ലാദിവസവും കഴിക്കുന്ന മരുന്നാണ് കഴിച്ചത്. പ്രായത്തിനനുസരിച്ചുള്ള പ്രയാസങ്ങളുണ്ടായിരുന്നു. സമാധിയാകുമെന്നറിഞ്ഞ അച്ഛന്‍ അഞ്ച് ദിസമായി ഭക്ഷണം കുറച്ചുവരികയായിരുന്നു. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം പോകണമെന്ന് അച്ഛന്റെ മനസിലുണ്ടായിരുന്നു. അന്നേദിവസം രണ്ട് സ്പൂണ്‍ അന്നം മാത്രം കഴിച്ച അച്ഛന്‍ തന്നെയും കൂട്ടി സമാധി സ്ഥലത്തേക്ക് നടന്നാണ് പോയത്. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അച്ഛന്‍ ഈശ്വരനില്‍ ലയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. അച്ഛന്‍ ഇവിടെ കിടന്ന് മരിച്ചാല്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസമാകുമായിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞ ശേഷമാണ് സമാധിയായെന്ന പോസ്റ്റര്‍ ഒട്ടിച്ചതെന്നും മകന്‍ പറഞ്ഞു.
ഭര്‍ത്താവ് സമാധിയായതാണെന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യ പറഞ്ഞു. ഇന്‍സുലിന്‍ അടക്കമുള്ള മരുന്ന കഴിച്ച ശേഷമായിരുന്നു സമാധി. മരണം നാട്ടുകാരെ അറിയിച്ചാല്‍ മുഹൂര്‍ത്ത സമയത്ത് കര്‍മം ചെയ്യാനാവില്ല എന്ന നില വരുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമാധിയെ കുറിച്ച് പറഞ്ഞാല്‍ മനസിലാവില്ല. നാട്ടുകാര്‍ വന്നാല്‍ മുഹൂര്‍ത്തം തെറ്റും. അസുരന്‍മാര്‍ ഇരിക്കുമ്പോള്‍ സമാധി പൂര്‍ണമാകുമോ?. ദേവന്‍മാര്‍ ഇരിക്കുമ്പോഴെ സമാധി പൂര്‍ണമാകു. അതുകൊണ്ടാണ് ആരെയും അറിയാക്കാതിരുന്നതെന്ന് ഭാര്യ പറഞ്ഞു.
കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കലക്ടറും പൊലീസും അറിയിച്ചു. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം സമാധിയായതായ പോസ്റ്റര്‍ പ്രിന്റ് ചെയ്തുവെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയത്. പോസ്റ്റര്‍ നേരത്തെ തന്നെ അച്ചടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റര്‍ കണ്ടപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നിലവില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍, ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്.