തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ ആയതിനാൽ കൂടുതൽ സമയമെടുത്താണ് കപ്പലിൽ നിന്ന് ചരക്ക് ഇറക്കുന്നത്. 1000ഓളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായി തുറമുഖ അധികൃതർ പറഞ്ഞു.
കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, നാളെയോ ആയി സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്ഷിപ്പ്മെന്റുമാകും. വ്യാഴാഴ്ച രാവിലെയോടെയാണ് സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫെർണാണ്ടോ കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.


















