‘സെഞ്ച്വറി നേടിയിട്ടും എന്തൊരു അന്യായമാണ് സഞ്ജുവിനോട് കാണിക്കുന്നത്’

Oct 6, 2025

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ വീണ്ടും തഴഞ്ഞതിനെ അന്യായം എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ കൃഷ്മാചാരി ശ്രീകാന്ത് വിശേഷിപ്പിച്ചത്. തന്റെ യുട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ നിരീക്ഷണങ്ങള്‍. രണ്ട് ടീമുകളിലുമായി ഏഴ് താരങ്ങള്‍ ഇടംപിടിച്ചപ്പോഴാണ് സഞ്ജു വീണ്ടും തഴയപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

‘വീണ്ടും സഞ്ജുവിനോടു അന്യായമാണ് കാണിച്ചത്. അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം ഏകദിന ടീമില്‍ ഉള്‍പ്പെടേണ്ട താരമാണ്. എന്നാല്‍ എല്ലായ്‌പ്പോഴുമെന്ന പോലെ ഒരോ വ്യക്തിക്കു വേണ്ടി അദ്ദേഹത്തെയാണ് തഴയുന്നത്. ഒരു ദിവസം അഞ്ചാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കുന്നു. മറ്റൊരു ദിവസം ഓപ്പണര്‍. ചിലപ്പോള്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പറയുന്നു. ധ്രുവ് ജുറേല്‍ പെട്ടെന്നു എവിടെ നിന്നാണ് വന്നത്. സഞ്ജു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നൊന്നും പറയുന്നില്ല. പക്ഷേ അദ്ദേഹത്തിനു ടീമിലെത്താനുള്ള അവകാശമുണ്ട്.’

ടീമില്‍ നിരന്തരമായ മാറ്റങ്ങള്‍ വരുത്തുന്നതു കളിയെ ബാധിക്കുമെന്നും മുന്‍ ഓപ്പണര്‍ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം അടിക്കടിയുള്ള മാറ്റങ്ങള്‍.

‘ഇത്തരം തിരഞ്ഞെടുപ്പുകള്‍ നിരന്തരം നടത്തുന്നതിലൂടെ അവര്‍ കളിക്കാരില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. സെലക്ഷനെപ്പറ്റി മുന്‍കൂട്ടി ഒന്നും പറയാനാകില്ല. യശസ്വി ജയ്‌സ്വാള്‍ ഒരു സമയത്ത് നോക്കുമ്പോള്‍ ടീമിലുണ്ടാകും. അടുത്ത പ്രഖ്യാപനത്തില്‍ അദ്ദേഹം ടീമിലുണ്ടാകില്ല. എപ്പോഴും വെട്ടിയും മാറ്റിയും ഇങ്ങനെ ടീമിനെ തിരഞ്ഞെടുക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി മാറും’- ശ്രീകാന്ത് തുറന്നടിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെയല്ല പരിഗണിച്ചത്. ധ്രുവ് ജുറേലിനാണ് നറുക്കു വീണത്.

cake tower new
LATEST NEWS