എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം, അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

Nov 9, 2025

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് യുവതിക്ക് അണുബാധയേറ്റെന്നും, ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമായിരുന്നു ബന്ധുക്കളുടെ ആക്ഷേപം. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.

ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയും നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍, വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

cake tower new
LATEST NEWS