തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നീണ്ട മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം.

സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തു നിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുന:സ്ഥാപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്എടി ആശുപത്രിയിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തുകയും ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

















