കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമ്മാണത്തിന് 7 കോടി വാങ്ങിയിട്ട് ചതിച്ചു എന്ന പരാതിയിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 250 കോടിക്കുമേൽ കളക്ഷൻ വന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡി വിലയിരുത്തൽ.
സഹനിർമ്മാതാവായ ഷോൺ ആൻ്റണിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൗബിനെ ഇഡി വിളിച്ചു വരുത്തിയത്. സിനിമ റെക്കോർഡ് കളക്ഷൻ നേടിയിട്ടും അത്രയും തുക നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും, ഇത് പലരുടേയും കള്ളപ്പണം വെളുപ്പിക്കുന്നതിനായിട്ടാണ് ചെയ്തതെന്നുമാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക വിവരശേഖരണമാണ് നടന്നതെന്നും സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി അധികൃതർ വ്യക്തമാക്കി.


















