കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്ന നൈപുണ്യ പരിശീലന തൊഴിൽ പരിപാടിയുടെ വിജയം സുനിശ്ചിതമാക്കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പ്.
ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പഠനം പൂർത്തിയാക്കിയ ശേഷം ഇതുവരെ ജോലി ലഭിക്കാത്തവർക്കും, അതത് പോളിടെക്നിക്കുകളിലും, ഐടിഐ കളിലും നൈപുണി പരിശീലനം നൽകുന്നകാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവർക്കായി 1,50,000 തൊഴിലുകൾ വിജ്ഞാനകേരളം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. യുവതയ്ക്ക് അവർക്ക് താല്പര്യമുള്ള ജോലികൾ തിരഞ്ഞെടുക്കാം അതിനുവേണ്ടി പരിശീലനം നേടാം.
പരിശീലനം പൂർണ്ണമായും സൗജന്യമാണ്. RTD പരിപാടികളിൽ (റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയീ) മാത്രം പരിശീലന ഏജൻസിക്ക് ഫീസ് നൽകേണ്ടിവരും. ഇതിനുള്ള പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രകാരം 1000 രൂപ പ്രതിമാസം ലഭിക്കുകയും ചെയ്യും.
പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നതെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
![]()
![]()

















