പള്ളിക്കൽ: പള്ളിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. പള്ളിക്കൽ ഗവൺമെന്റ് എച്ച്.എസ്. എസിലെ വിദ്യാർഥി റയ്ഹാനാണ് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനമേറ്റതായി പരാതിപ്പെട്ടത്. തലയ്ക്കും കഴുത്തിനും കാലിനും മർദ്ദനമേറ്റ റയ്ഹാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയാണ്.
മൂന്നു മാസങ്ങൾക്ക് മുൻപ് ഫുട്ബോളിനെ ചൊല്ലി ഒരു തർക്കം നിലനിന്നിരുന്നു. ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂളിനും ഓരോ ഫുട്ബോൾ സ്കൂൾ നൽകിയിരുന്നു. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം ഹൈസ്‌കൂളിൻ്റെ ഫുട്‌ബോൾ കൂടി എടുത്തു കൊണ്ടു പോയി. റയ്ഹാന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളോട് ഇത് ചോദ്യം ചെയ്യുകയും ഫുട്ബോൾ തിരികെ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയും റയ്ഹാനെ പലതവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നതായും മാതാപിതാക്കൾ പറയുന്നു.
ഇക്കഴിഞ്ഞ പതിനാറാം തീയതി ഉച്ചയ്ക്ക് റയ്ഹാൻ ഭക്ഷണം കഴിച്ച് ശേഷം ശുചിമുറിയിലേക്ക് പോകുമ്പോൾ അവിടെ കാത്തുനിന്ന ഏഴോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ റയ്ഹാനെ സംഘചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. അല്പസമയത്തിനുശേഷം സഹപാഠികൾ ഓടിയെത്തിയാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമിൽ എത്തിച്ചത്.

















