ട്രംപ് പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി, 400 പോയിന്റ് നഷ്ടം, കൂപ്പുകുത്തി ഫാര്‍മ ഓഹരികള്‍; 2.3 ശതമാനം ഇടിഞ്ഞു

Sep 26, 2025

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് അമേരിക്ക നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. ഫാര്‍മ സൂചിക 2.3 ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ ഇടിയുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.

ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. അതിനിടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.

cake tower new
LATEST NEWS