കാഞ്ഞങ്ങാട്: ഏഴുവയസ്സുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷിനെയാണ് (33) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം.
വിവിധ വകുപ്പുകളിലായാണ് ശിക്ഷാവിധി. പോക്സോ ആക്ട് പ്രകാരം 30 വർഷം കഠിനതടവും 50,000 രൂപ പിഴയും ആണ് ശിക്ഷ. (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).ഇതുകൂടാതെ ഐപിസി 449 പ്രകാരം 10 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 മുതൽ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി സമയങ്ങളിൽ കുട്ടി താമസിക്കുന്ന വീട്ടിലെത്തുന്ന പ്രതി, കുട്ടി ഉറങ്ങുമ്പോൾ തൊട്ടടുത്ത മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ അന്നത്തെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

















