കിളിമാനുരിൽ എസ്എഫ്ഐ കെഎസ്യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒൻപത് കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി.
കഴിഞ്ഞയാഴ്ച കിളിമാനൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജീവനെ കെഎസ് യു ഭാരവാഹിയായ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് മർദിച്ചതായും ആരോപണം ഉണ്ട്.തുടർന്ന് സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെ എസ് യു സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. സംഘർഷത്തിൽ കെഎസ് യു നേതാവ് ഹരികൃഷ്ണനും പരിക്ക് പറ്റിയിരുന്നു. ഈ വിഷയത്തിൽ കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് ഇരുകൂട്ടരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിക്കാൻ ഇരിക്കവെയാണ് കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഒരു സംഘം വൈഷ്ണവ് ജോലിചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മുന്നിൽ എത്തിയത്. സ്ഥാപനത്തിന് ഉളളിലായിരുന്ന വൈഷ്ണവിനെതിരെ പുറത്ത നിലയുറപ്പിച്ച പ്രവർത്തകർ സ്ഥാപനത്തിന്റെ ഗേറ്റ് വലിച്ച് തുറക്കാനും, ഉള്ളിൽ കടന്ന് വൈഷ്ണവിനെ മർദിക്കാനും ശ്രമിച്ചുവെന്ന് പറയുന്ന കിളിമാനൂർ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വൻ സംഘർഷം ഒഴിവാക്കിയത്. പൊലീസ് സംഘത്തിന് നേരെയും ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്തു. എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കൊലവിളിനടത്തി ആക്രമണം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അമർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഉടൻ കിളിമനൂരിൽ പ്രതിഷേധം സംഘടിപ്പിക്കും.

















