ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം.
കുത്തേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. കോളേജ് ക്യാമ്പസിന് പുറത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്. വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചുവെന്നാണ് വിവരം.

















